ശബരിമലയിൽ ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സോപാനത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഹെലികോപ്റ്ററിൽ വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാവില്ല. രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലയ്ക്കലിൽ സ്ഥാപിച്ച ഹെലിപാഡ് താൽക്കാലിക സൗകര്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുവെന്ന് കാണിച്ച് പരസ്യം നൽകിയിരുന്നു. കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്കാണ് സ്വകാര്യ കമ്പനി ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് കൊണ്ടുവരുന്ന ഭക്തരെ അവിടെ നിന്ന് ഡോളിയിൽ സന്നിധാനത്തേക്ക് കൊണ്ടുപോകുമെന്നും ദർശനത്തിന് ശേഷം ഭക്തരെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും പരസ്യത്തിൽ പറയുന്നു. 

ഇതിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പരസ്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി റിപ്പോർട്ട് തേടി. ‘ഹെലി കേരള’ എന്ന വെബ്സൈറ്റിലെ പരസ്യം നീക്കം ചെയ്യാനും വസ്തുതകൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും കമ്പനി അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.