വിരാട് കോഹ്ലി ആരാധകന്‍ രോഹിത് ആരാധകനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: തീവ്രമായ ക്രിക്കറ്റ് ആരാധന കാരണം പലപ്പോഴും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്തായി, ടിവി എറിഞ്ഞുപൊട്ടിക്കുന്നതും ടീം തോൽക്കുമ്പോൾ കളിക്കാരുടെ കോലം കത്തിക്കുന്നതും എല്ലാം വാർത്തകൾ ആയിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമുണ്ടായി. രണ്ട് താരങ്ങളുടെ ആരാധകർ തമ്മിൽ തർക്കമായി. തർക്കത്തിനിടെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തി. രോഹിത് ശർമ്മയുടെ ആരാധകനെ വിരാട് കോഹ്ലി ആരാധകൻ ആണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്.

തമിഴ്നാട്ടിലെ അരിയാൽപൂർ ജില്ലയിലാണ് സംഭവം. പി വിഘ്നേഷ് (24) ആണ് മരിച്ചത്. രോഹിതിന്റെയും മുംബൈ ഇന്ത്യൻസിന്‍റെയും കടുത്ത ആരാധകനാണ് ഇയാൾ. കോഹ്ലി ആരാധകനായ എസ് ധർമ്മരാജ് (21) ആണ് കേസിലെ പ്രതി. ഒക്ടോബർ 11നാണ് സംഭവം നടന്നത്.

ധർമരാജും വിഘ്നേഷും ക്രിക്കറ്റ് കളിക്കാൻ മല്ലൂരിനടുത്തുള്ള സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിയതായിരുന്നു. കളി കഴിഞ്ഞ് ഇരുവരും മദ്യപിക്കാൻ തുടങ്ങി. മദ്യപാനത്തിനിടയിൽ ക്രിക്കറ്റിനെക്കുറിച്ചും ഇന്ത്യൻ ടീമിനെക്കുറിച്ചും സംസാരിക്കാൻ തുടങ്ങി. ചർച്ച പരിഹാസത്തിലേക്ക് മാറി. പരിഹാസം പിന്നീട് തർക്കമായി മാറി. വിരാട് കോഹ്ലി കളിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിഘ്നേഷ് പരിഹസിച്ചു. പ്രകോപിതനായി ധർമ്മരാജ് വിഘ്നേഷിനെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.