വിഷ്ണുപ്രിയ വധം; ശ്യാംജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്തിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. ദീപാവലി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കാൻ കഴിയില്ല. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിത്തിനെ 28 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

ശ്യാംജിത്തിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പൊന്നാനിയിലെ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ സാക്ഷിയാക്കാനുള്ള നടപടിക്രമങ്ങൾ ആണ് ഇനി ബാക്കിയുള്ളത്.

പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവിന്‍റെ അന്ത്യകർമ്മങ്ങൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകളെ അന്വേഷിച്ച് വീട്ടിലെത്തിയ അമ്മയാണ് വിഷ്ണുപ്രിയയെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.