വിഷ്ണുപ്രിയ കൊലപാതക കേസ്‌; പ്രതി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് കുളത്തിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മാനന്തേരിയിൽ തെളിവെടുപ്പ് നടത്തുകയും നിർണ്ണായക തെളിവുകൾ കണ്ടെത്തുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കത്തിയും കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് കണ്ടെത്തി. കൊലപാതകം നടത്തുമ്പോൾ ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.

ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

വിഷ്ണുപ്രിയ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്നലെയാണ് പ്രതി വിഷ്ണുപ്രിയയുടെ പാനൂരിലെ വീട്ടിലെത്തിയത്. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.