വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്; പ്രതി കുറ്റം സമ്മതിച്ചതായി സൂചന

കണ്ണൂർ: പാനൂരിൽ 23കാരിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി സൂചന. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി വീട്ടിൽ വിഷ്ണു പ്രിയ (23) ആണ് മരിച്ചത്.

പാനൂരിലെ ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവിന്‍റെ അന്ത്യകർമ്മങ്ങൾക്കായി കുടുംബവീട്ടിൽ എത്തിയതായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രങ്ങളും മറ്റും മാറ്റാൻ സ്വന്തം വീട്ടിൽ എത്തിയിരുന്നു. തിരികെ വരാൻ വൈകിയതോടെ മകളെ അന്വേഷിച്ച് വീട്ടിലെത്തിയ അമ്മയാണ് വിഷ്ണുപ്രിയയെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അയൽവാസികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടതായി അയൽവാസികളിൽ ഒരാൾ പറഞ്ഞു. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.