വിഴിഞ്ഞം തുറമുഖം; മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഉപരോധം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചകൾ അനുരഞ്ജനത്തിന് വഴിയൊരുക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. എന്നാൽ, സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ സമരസമിതി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.

തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക, മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ച നടത്തുന്നതുവരെ തുറമുഖ കവാടത്തിന് മുന്നിൽ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. അഞ്ചാം ദിവസമായ ഇന്ന് വിഴിഞ്ഞം ഇടവക ഉപരോധത്തിന് നേതൃത്വം നൽകും. ബാരിക്കേഡുകളും പ്രധാന കവാടവും മറികടന്ന് തുറമുഖം നിർമ്മിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പതാക നാട്ടിയിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ സമരം പ്രക്ഷുബ്ധമാകില്ലെന്ന് സമരസമിതി നൽകിയ ഉറപ്പ് സർക്കാരിന് ആശ്വാസമാണ്. ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പുനരധിവാസം, മുതലപ്പൊഴി പ്രതിസന്ധി അടക്കം 5 പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന് ധാരണയായിരുന്നു. ചർച്ച ഫലപ്രദമാണെന്ന് അതിരൂപതയിലെ വൈദികർ പ്രതികരിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും ഉടൻ നിറവേറ്റുമെന്നും മന്ത്രിമാർ ഉറപ്പുനൽകി.