വിഴിഞ്ഞം തുറമുഖം: സമര സമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും ഗവർണർ .ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് പാർട്ടി രംഗത്തെത്തിയത്.

പ്രശ്നങ്ങൾ മനസ്സിലാക്കുന്ന രീതിയിലാണ് പാർട്ടി നേതൃത്വം പ്രതികരിച്ചതെന്ന് വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. കൃത്യമായ ഒരു നിലപാടിലെത്താൻ മന്ത്രിസഭാ ഉപസമിതിക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൃത്യമായ നിലപാടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തെ ജനങ്ങൾ ജീവൻമരണ പോരാട്ടത്തിലാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ സമവായത്തിലെത്തുമെന്ന് ഫാ.യൂജിൻ പെരേര പറഞ്ഞു.

തുറമുഖ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. സമരസമിതി മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ മന്ത്രിസഭാ ഉപസമിതിയുമായുള്ള ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നതൊഴികെ മറ്റെല്ലാ ആവശ്യങ്ങൾക്കും അനുകൂലമാണെന്ന് സർക്കാർ അറിയിച്ചു. ഉറപ്പുകളല്ല, ഉചിതമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നാണ് സമരസമിതിയുടെ ആവശ്യം.