വിഴിഞ്ഞം തുറമുഖം; പുരോഗതി അറിയിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകി. ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിൽ സർക്കാരിനും പ്രതിഷേധക്കാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസ്സങ്ങൾ നീക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നല്ലോയെന്ന് കോടതി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ, സമരമോ കോടതിയുടെ പരിഗണനയിലുള്ളതല്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാകരുതെന്നാണ് കോടതിയുടെ പരിഗണനയെന്ന് പറഞ്ഞ ഹൈക്കോടതി അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ബുധനാഴ്ചത്തേക്ക് മാറ്റി.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ വലിയ അനിശ്ചിതത്വമുണ്ട്. പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തുന്ന പ്രതിഷേധം 57-ാം ദിവസത്തിലേക്ക് കടന്നു. പണി മുടങ്ങിയതിന് 100 കോടി രൂപ നഷ്ടപരിഹാരം സർക്കാറിനോട് ചോദിക്കുന്ന അദാനി, അടുത്ത വർഷവും വിഴിഞ്ഞം തീരത്ത് കപ്പലടുക്കില്ലെന്നും അറിയിച്ചു. 2019 ൽ കരാർ പ്രകാരം പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2023ലും പൂർത്തീകരിക്കാനാവാത്തതിൽ രണ്ട് മാസം പോലുമാകാത്ത സമരത്തെ കുറ്റപ്പെടുത്തുന്ന അദാനി കമ്പനിയുടെ നീക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.