വിഴിഞ്ഞം തുറമുഖ പദ്ധതി; പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ മറവിൽ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹർജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും. വിധിയെ മാനിക്കുന്നുവെന്ന് സമരസമിതി ജനറൽ കൺവീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര പറഞ്ഞു. ഇത് അന്തിമ വിധിയല്ല, പോരാട്ടം തുടരുമെന്നും യൂജിൻ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.