വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനത്തിലേക്ക്; സമരം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കരയിലും കടലിലും സമരം ചെയ്ത് നൂറാം ദിവസം സമരം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമ്മാണം നിർത്തി വെച്ചുകൊണ്ടുള്ള ആഘാത പഠനം വേണമെന്ന ആവശ്യത്തിൽ സമരസമിതി ഉറച്ചുനിന്നതോടെ സമവായ ചർച്ചകളും സ്തംഭിച്ചു.

കഴിഞ്ഞ 100 ദിവസമായി നിർമ്മാണ ഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20ന് സെക്രട്ടേറിയറ്റിൽ നിന്നാരംഭിച്ച സമരം ഓഗസ്റ്റ് 16നാണ് മുള്ളൂരിലെ തുറമുഖ കവാടത്തിലേക്ക് മാറ്റിയത്. തുടർന്ന് തീരപ്രദേശങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.

ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നിരവധി തവണ ചർച്ച നടത്തി. ക്ലിഫ് ഹൗസിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി. എന്നിട്ടും തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യത്തിൽ സമരസമിതി തുടരുകയാണ്. നാളെ മുതലപ്പൊഴിയിൽ നിന്ന് കടൽ മാർഗം തുറമുഖത്ത് എത്തി ശക്തമായ താക്കീത് നൽകാനാണ് സമരസമിതിയുടെ നീക്കം. മുള്ളൂർ, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലും ബഹുജന കൺവെൻഷനുകൾ നടക്കും.

പുനരധിവാസം, തീരശോഷണത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയ മറ്റ് പ്രധാന ആവശ്യങ്ങളും തീരുമാനിച്ചതായി സർക്കാർ പറയുന്നു. എന്നാൽ ഒരു ആവശ്യത്തോട് പോലും സർക്കാർ നീതി പുലർത്തുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും ഉത്തരവായി തുടരുന്നു. സമരത്തിനെതിരെ പ്രദേശവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുകയാണ്. സമരം മൂലം അദാനി ഗ്രൂപ്പിന് ഇതുവരെ 150 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.