വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന് ഇതുവരെ നഷ്ടം 24 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടർന്നാൽ മാർച്ചിൽ തുറമുഖം കമ്മീഷൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. പദ്ധതി 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുകയും ആദ്യ കപ്പൽ മെയ് മാസത്തിൽ എത്തിക്കുകയും ചെയ്യാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

ഓഖി, കോവിഡ്, പാറക്കല്ല് ക്ഷാമം എന്നിവ മറികടന്ന് ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് തിരിച്ചടിയാകും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തുറമുഖ നിർമ്മാണം വേഗത്തിലാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.

സമരം മൂലം ഒരു ദിവസത്തെ നഷ്ടം പലിശയിനത്തിൽ മാത്രം 2 കോടി രൂപയാണ്. പദ്ധതി 12 ദിവസം മുടങ്ങിയതോടെ നഷ്ടം 24 കോടി രൂപയായി. സമരം സംസ്ഥാന സർക്കാരിനും വലിയ നഷ്ടമുണ്ടാക്കി. അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് ഇതുവരെ 3,000 കോടിയിലധികം രൂപ നിർമ്മാണത്തിനായി ചെലവഴിച്ചതായി അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.