വിഴിഞ്ഞം സമരം; സമവായനീക്കങ്ങൾ ഫലവത്തായില്ല, നാളെയും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. പല ഒത്തുതീർപ്പ് നിർദ്ദേശങ്ങളും ധാരണയിൽ എത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സമരസമിതിയുടെ നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ ആലോചന.

വിഴിഞ്ഞത്ത് സമവായത്തിലെത്താനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സർക്കാരും മധ്യസ്ഥത വഹിച്ച കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും സമരസമിതിയും വിവിധ തട്ടിൽ ആശയവിനിമയം നടത്തി. വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ അനുരഞ്ജന ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ ഇപ്പോഴും വ്യക്തതയില്ലാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ചകൾ നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമരസമിതി നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യത്തോട് സർക്കാർ വഴങ്ങിയിട്ടില്ല. തീരത്ത് നിന്ന് മാറി താമസിക്കുന്നവരുടെ വീട്ടുവാടക 5,500 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് വർദ്ധിപ്പിച്ച തുക നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. 

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് സമരസമിതി സൂചന നൽകുന്നുണ്ട്. നാളെ പകൽ വീണ്ടും അനുരഞ്ജന നീക്കം നടത്തി വൈകുന്നേരത്തോടെ സമരക്കാരുമായി ചർച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ ശ്രമം.