വിഴിഞ്ഞം സമരം കൂടുതൽ ശക്തമാക്കുന്നു; ഇന്ന് റോഡ് ഉപരോധവും, സെക്രട്ടേറിയറ്റ് മാർച്ചും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. അതിരൂപതയുടെ കീഴിലുള്ള ആറ് ഫൊറോനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആറ്റിങ്ങൽ, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷൻ കടവ്, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിലാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് മാർച്ചും നടത്തും. ക്രമസമാധാന നില കണക്കിലെടുത്ത് വിഴിഞ്ഞം, മുള്ളൂർ എന്നിവിടങ്ങളിലെ ഉപരോധം ജില്ലാ കളക്ടർ നിരോധിച്ചു. സമരം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും സർക്കാരിന്റേത് ധാർഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളിൽ വായിച്ച സർക്കുലറിൽ പറഞ്ഞു.

തുറമുഖ കവാടത്തിൽ സമരം ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സമരം ഇന്ന് 62-ാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചത്. തുറമുഖ നിർമ്മാണത്തിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ പഠിക്കാൻ ലത്തീൻ സമര സമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും ആർച്ച് ബിഷപ്പ് സർക്കുലറിൽ ആവശ്യപ്പെട്ടു.