വിഴിഞ്ഞം സമരം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 15-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാക്കളുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും. തങ്ങളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധക്കാർ ഇന്നലെ രാത്രി നിരാഹാര സമരം അവസാനിപ്പിച്ചു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് സമരസമിതി. ഇന്നും തുറമുഖ നിർമ്മാണ സ്ഥലത്ത് പ്രവേശിച്ച് പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. മന്ത്രിതല ഉപസമിതി ഇന്ന് സമരക്കാരുമായി വീണ്ടും ചർച്ച നടത്തും. ഞായറാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമരസമിതി നേതാക്കൾ ചർച്ചയ്ക്ക് എത്തിയില്ല. തുറമുഖത്തിന്‍റെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന നിലപാട് മന്ത്രിമാർ സമരക്കാരെ അറിയിക്കും.

മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സമരത്തിൽ നിന്ന് പിൻമാറണമെന്ന നിലപാട് സർക്കാർ സ്വീകരിക്കും. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തി സമരം പാടില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി 31ന് കേസ് വീണ്ടും പരിഗണിക്കും. കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്തുക. പുരോഹിതർ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇന്നലെയാണ് സമരസമിതി നിരാഹാര സമരം ആരംഭിച്ചത്. സമരസമിതി പരാതി നൽകിയ പൊലീസുകാരെ വിഴിഞ്ഞത്ത് നിന്ന് മാറ്റാമെന്ന് കളക്ടർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.