വിഴിഞ്ഞം സമരം; വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല, വിമാനങ്ങൾ വൈകി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തിയ ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരം നിശ്ചലമായി. ദേശീയപാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടങ്ങളിൽ വള്ളങ്ങളും വലകളുമായി സമരക്കാർ തടിച്ചുകൂടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.

രാവിലെ 7 മണിയോടെ ഉപരോധക്കാർ എത്തിത്തുടങ്ങി. ബോട്ടുകൾ, വലകൾ, മീൻ കൊട്ടകൾ എന്നിവയുമായി പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. വഴിയിൽ വാഹനങ്ങൾ തടഞ്ഞു. ചാക്ക ബൈപ്പാസ് ജംഗ്ഷനിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മേൽപ്പാലത്തിന് മുകളിലും താഴെയുമുള്ള സർവീസ് റോഡുകളും കൈയേറി.

ആള്‍സെയിന്‍സ് കോളേജിലെ വിദ്യാർത്ഥികളുടെ ബസ് ഒന്നരമണിക്കൂറോളം കുരുക്കിൽപെട്ടു. ഇതേതുടർന്ന് സെമസ്റ്റർ പരീക്ഷകൾ എഴുതാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചതിനെ തുടർന്ന് എഴുപതോളം പേരാണ് കുടുങ്ങിയത്. ജീവനക്കാർ എത്താൻ താമസിച്ചതിനാൽ ചില വിമാനങ്ങളും വൈകി.