വിഴിഞ്ഞം സമരം നിയമസഭയിൽ ചർച്ച ചെയ്യും; അടിയന്തരപ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത മന്ത്രിതല സമിതിയിലും മധ്യസ്ഥ ചർച്ചകളിലും മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് നിയമസഭ വിഷയം ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി സമരസമിതിയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ആന്‍റണി രാജു, വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ കണ്ട് സർക്കാർ നിലപാട് വിശദീകരിച്ചു.

ഇന്ന് ചേരുന്ന സമരസമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജനറൽ കൺവീനർ യൂജിൻ എച്ച്.പെരേര പറഞ്ഞു. സമരസമിതിയും മന്ത്രിസഭാ ഉപസമിതിയും ഇന്ന് കൂടിയാലോചനകൾ നടത്തുമെന്നും ഒത്തുതീർപ്പിലെത്തിയാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്നുമാണ് വിവരം.