വിഴിഞ്ഞം അക്രമം ആസൂത്രിതമായി കണക്കാക്കാനാവില്ല: സർക്കാരിനെതിരെ ജോസ് കെ. മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ കേരള കോൺ‍ഗ്രസ് (എം). സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെ ആസൂത്രിതമായി കണക്കാക്കാനാവില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമായ ജോസ് കെ.മാണി പറഞ്ഞു.

എടുത്ത അഞ്ച് തീരുമാനങ്ങളും നടപ്പാക്കുന്നതിൽ വേഗത ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ദൗർഭാഗ്യകരമാണെന്നും ജോസ് കെ മാണി പറഞ്ഞു.

വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. തൊട്ടുപിന്നാലെയാണ് കേരള കോൺഗ്രസ് (എം) ഭിന്നാഭിപ്രായവുമായി പരസ്യമായി രംഗത്തുവന്നത്.