വാളയാർ പൊലീസ് മ‍ർദനം; സിപിഒ പ്രതാപനെതിരെ നടപടി

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെയാണ് സ്ഥലം മാറ്റിയത്. ഇയാളെ ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ വാളയാർ സി.ഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദ്ദനമേറ്റ ദിവസം പ്രതാപനും സി.ഐക്കൊപ്പമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇടയ്ക്ക് കാർ പാതിവഴിയിൽ നിർത്തിയപ്പോൾ അതുവഴി വന്ന വാളയാർ പൊലീസ് വിവരം തിരക്കി. പിന്നീട് പൊലീസ് ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോൾ അത് കാറിൽ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സി.ഐ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.