മന്നിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടത് മദ്യപിച്ചതു കൊണ്ടോ?; അന്വേഷണം നടത്തും

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് അമിതമായി മദ്യപിച്ചതിനെ തുടർന്ന് മന്നിനെ ഇറക്കിയെന്നാണ് ആരോപണം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് സിന്ധ്യ പറഞ്ഞു.

“ഇതു മറ്റൊരു രാജ്യത്തു നടന്ന സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയണം. വസ്തുതകൾ പരിശോധിക്കും. വിവരങ്ങൾ ലുഫ്താൻസ വിമാനക്കമ്പനി കൈമാറണം,” സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അമിത മദ്യപാനത്തെ തുടർന്നാണ് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും സിന്ധ്യയ്ക്ക് കത്തയച്ചു.