മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 138.40 അടിയായാണ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കൻഡിൽ 3119 ഘനയടി ആയാണ് ഉയർത്തിയത്. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി.

അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് റിസർവോയറിന്‍റെ ഷട്ടർ നാളെ തുറക്കും. രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കും. 35 മുതൽ 50 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിലെ ജലനിരപ്പ് 10 മുതൽ 15 സെന്‍റീമീറ്റർ വരെ ഉയരും. പമ്പയുടെ തീരത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുകയും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷി 2403 അടിയാണ്. 2384.46 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇത് മൊത്തം സംഭരണ ശേഷിയുടെ 84.5 ശതമാനമാണ്.