വയനാട് വീണ്ടും കടുവയിറങ്ങി; ആവയലിലും കൊളഗപ്പാറയിലുമായി ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു.

ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി കടുവയുടെ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം.

ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയിൽ ഇറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.