ആരും പട്ടിണികിടക്കാത്ത ഇന്ത്യക്കായി പോരാടും; മമത ബാനർജി

കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തിൽ തന്‍റെ സങ്കൽപ്പത്തിലെ ഇന്ത്യയെക്കുറിച്ച് ട്വീറ്റ് ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പട്ടിണിയില്ലാത്ത, സ്ത്രീസുരക്ഷയുള്ള രാജ്യമാണ് തന്‍റെ സ്വപ്നമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയ്ക്കെതിരെ ഉയർന്നു വരുന്ന പ്രതിപക്ഷ ഐക്യത്തിന്‍റെ തലപ്പത്ത് മമത എത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് മമതയുടെ പരാമർശം.

“ആരും പട്ടിണികിടക്കാത്ത, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കാണുന്ന, ജനങ്ങളെ വിഭജിക്കുന്ന ശക്തികളില്ലാത്ത ഒരു രാജ്യമാണ് എന്‍റെ സ്വപ്നം. അത്തരമൊരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വപ്നം കണ്ട ഇന്ത്യക്കായുള്ള എന്‍റെ പോരാട്ടം തുടരുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.” മമത പറഞ്ഞു.

എന്നാൽ ഒരു വശത്ത് മമത ബാനർജിക്ക് പ്രധാനമന്ത്രിയാകാൻ അത്യാഗ്രഹമുണ്ടെന്നും മറുവശത്ത് സി.ബി.ഐ ഉദ്യോഗസ്ഥരെ ഭയമാണെന്നും പരിഹസിച്ച് ട്വീറ്റിനെതിരേ ബിജെപി രംഗത്തുവന്നു..