ബ്രിട്ടനുൾപ്പെടെ യുക്രൈന് ആയുധങ്ങൾ എത്തിച്ച് നൽകുന്നതായി റിപ്പോർട്ട്

റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനെ പാകിസ്താനും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. റൊമേനിയയിൽ നിന്ന് റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലേക്ക് ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സ് ദിവസേന യാത്ര ചെയ്യുന്നതായി ഫ്ലൈറ്റ് റ്റാക്കിങ് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. ഈ മാസം ആദ്യം മുതൽ ഈ പതിവ് തുടരുന്നു.

77,000 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ഗ്ലോബ്മാസ്റ്റർ എല്ലാ ദിവസവും ഇതുപോലെ പറക്കുന്നു. എന്താണ് അത് വഹിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുക്രൈനിനുള്ള സൈനിക സഹായമാണിതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. പാകിസ്താനിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾ യുക്രൈനിലേക്കാണ് വിതരണം ചെയ്യുന്നതെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാനാണ് അമേരിക്കയുടെ തീരുമാനം. ഈ മാസമാദ്യം ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുക്രൈനിലേക്കുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയർന്നു. ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും വലിയ തുകയാണിത്.