ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വിഡി സതീശന്‍

തിരുവനന്തപുരം: വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു. ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹം ഓർഡിനൻസിൽ ഒപ്പിട്ടതാണെന്നും സതീശൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ ഇഷ്ടാനുസരണം ഒരാളെ നിയമിച്ചത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ഗവർണർ ഒത്തുകളിച്ചെന്നും സതീശൻ പറഞ്ഞു.

“ഇരുപാർട്ടികളും ചെയ്യുന്നത് നാടകമാണ്. പ്രതിപക്ഷമാണ് കണ്ണൂർ സർവകലാശാല വിഷയം ഉന്നയിച്ചത്. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ സമീപിച്ച് ശുപാർശ ചെയ്യുന്നത്.  ഇതെല്ലാം ഇരുപാർട്ടികളും ഒരുമിച്ചാണ് ചെയ്തത്. 2019 ൽ എന്താണ് സംഭവിച്ചതെന്നും ഗവർണർ ഇപ്പോൾ എന്തുകൊണ്ട് അത് പറയുന്നുവെന്നും എനിക്കറിയില്ല. മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ലോകായുക്ത ബില്ലിലും സർവകലാശാലാ ബില്ലിലും ഒപ്പിടേണ്ടെന്ന ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു” – സതീശൻ പറഞ്ഞു.