നന്നായി പഠിച്ചു; അസൂയ മൂലം മകളുടെ സഹപാഠിയെ കൊന്നത് എലിവിഷം നല്‍കിയെന്ന് പ്രതിയുടെ മൊഴി

ചെന്നൈ: മകളുടെ സഹപാഠിയെ എലിവിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണി മൊഴി നൽകി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച് മരിച്ചത്.

വീട്ടിൽ നിന്ന് അകലെയുള്ള ഒരു കടയിൽ നിന്നാണ് എലിവിഷം വാങ്ങിയത്. ഇത് ശീതളപാനീയത്തിൽ കലർത്തി സ്കൂളിലെ കാവൽക്കാരൻ വഴി ബാലമണികണ്ഠന് നൽകുകയായിരുന്നു. മകളേക്കാൾ നന്നായി പഠിച്ച് മാർക്ക് നേടിയതിന്‍റെ അസൂയയിലാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് സഹായറാണി മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.

മൂന്നിന് സ്കൂളിന്‍റെ വാർഷിക പരിപാടികൾക്കുള്ള പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷം കലർത്തിയ ശീതളപാനീയം സ്കൂളിൽ കൊണ്ടുവന്ന് കാവൽക്കാരൻ മുഖേന ബാലമണികണ്ഠന് നൽകിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അസ്വസ്ഥതകൾ ഉണ്ടായി. രാത്രി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.