വിന്‍ഡീസിനെതിരായ ട്വന്റി 20: ഇന്ത്യക്ക് ജയം, പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടി. 19.1 ഓവറില്‍ എല്ലാവരേയും പുറത്താക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിങ് മൂന്നും ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ വിന്‍ഡീസിന്റെ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു.

കൂറ്റൻ വിജയലക്ഷ്യം മുന്നിൽകണ്ടിറങ്ങിയ വിൻഡീസിന്റെ ഇന്നിം​ഗ്സ് 132 റൺസിൽ അവസാനിച്ചു. 24 റൺസ് വീതം നേടിയ നിക്കോളാസ് പൂരാനും റോവ്മാൻ പവലുമായിരുന്നു വിൻഡീസിന്റെ ടോപ് സ്കോറർമാർ. 44 റൺസെടുത്ത റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ 33 റൺസ് നേടി. മലയാളി സൂപ്പർതാരം സഞ്ജു സാംസൻ 30 റൺസുമായി പുറത്താകാതെ നിന്നു.