എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ സി.പി.ഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും

തിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉയർന്നത്.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് കാലത്ത് സി.പി.എം പ്രവർത്തകരെ ആരോഗ്യ വകുപ്പിൽ ഉൾപ്പെടുത്തിയെന്ന് കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ വിമർശിച്ചു.

സി.പി.ഐ യോഗങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നത്. മന്ത്രിമാര്‍ നിരാശപ്പെടുത്തുകയാണെന്നാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. കേരള കോണ്‍ഗ്രസ് (എം) ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിക്ക് ഗുണം ചെയ്യുന്നില്ലെന്നും മധ്യവര്‍ഗത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകുന്നുണ്ടെന്നും ഉള്‍പ്പെടെയുള്ള പരാതികള്‍ സിപിഐയ്ക്കുണ്ട്.