സമയമാകുമ്പോള്‍ യുവനേതാക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് ഗെഹ്ലോട്ട്

ജയ്പുര്‍: കോണ്‍ഗ്രസിന്‍റെ യുവനേതാക്കൾക്ക് സമയമാകുമ്പോൾ അവസരം ലഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടിയിൽ ഒരു തലത്തിലും അനുഭവസമ്പത്തിന് പകരക്കാരനില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടി വിട്ടവർ അവസരവാദികളാണ്. വളരെ ചെറുപ്രായത്തിൽ തന്നെ അവർ കേന്ദ്രമന്ത്രിമാരായി. യാതൊരു ശ്രമവും കൂടാതെയാണ് അവർ ഈ സ്ഥാനങ്ങൾ കൈവരിച്ചത്. അത് ജോതിരാദിത്യ സിന്ധ്യയായിക്കോട്ടെ, ജിതിന്‍ പ്രസാദയായിക്കോട്ടെ, ആര്‍.പി.എന്‍. സിങ് ആയിക്കോട്ടെ..’, ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, സച്ചിൻ പൈലറ്റിന്‍റെ പേരെടുത്ത് പറയാതെ, യുവ നേതാക്കൾ കാത്തിരുന്ന് കഠിനാധ്വാനം ചെയ്യണമെന്നും തങ്ങൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കും നൽകിയ അതേ അവസരം കേന്ദ്ര നേതൃത്വം അവർക്ക് നൽകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.