ഷി ചിൻപിങ് എവിടെ ?അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ അദ്ദേഹം എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പദവിയിൽ നിന്ന് നീക്കിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായി അഭ്യൂഹമുണ്ട്.

ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഷി. രാജ്യം വിടുന്നവരെ നിർബന്ധിത ക്വാറന്‍റൈനിലേക്ക് തള്ളിവിടുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായാണ് പ്രസിഡന്‍റ് വിട്ടുനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിഷയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഔദ്യോഗിക മാധ്യമങ്ങളുടെയോ ഭാഗത്തുനിന്നും ഒരു വിശദീകരണവും ലഭിച്ചിട്ടില്ല.

എഴുത്തുകാരൻ ഗോർഡൻ ജി ചാങ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ, ബീജിംഗിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സാങ്ജാകുവിലേക്ക് സൈനിക വാഹനങ്ങൾ പോകുന്നത് കാണാം. സെപ്റ്റംബർ 22നാണ് ഈ സംഭവം നടന്നത്. ഇത് കണക്കിലെടുത്ത്, ഷി വീട്ടുതടങ്കലിലാണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയപ്പെടുന്നു. പ്രസിഡന്‍റ് ക്വാറന്‍റൈനിലായിരിക്കുമെന്ന് ചൈനീസ് വിദഗ്ധൻ ആദിൽ ബ്രാർ പറഞ്ഞു. കിംവദന്തികൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.