ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കഫ് സിറപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ നാല് തരം കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികൾ ഈ കഫ് സിറപ്പുകളുടെ ഉപയോഗത്തിന്‍റെ ഫലമായി വൃക്ക തകരാറിലായി മരിച്ചതായി സംശയിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്.

നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തിലീൻ ഗ്ലൈക്കോൾ, ഈതൈലീന്‍ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് രാസപരിശോധനയിൽ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.