എം.വി ഗോവിന്ദന് പകരം ആര് മന്ത്രിയാകും? സിപിഎം യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: മന്ത്രി എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ പുതിയ മന്ത്രിയെ കണ്ടെത്താൻ സി.പി.എം സെക്രട്ടേറിയറ്റ് നാളെ യോഗം ചേരും. സജി ചെറിയാൻ രാജിവച്ച ഒഴിവിൽ തൽക്കാലം പുതിയ മന്ത്രി ഉണ്ടായേക്കില്ല. എം.വി ഗോവിന്ദൻ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.

കണ്ണൂർ ജില്ലയിൽ നിന്ന് എംവി ഗോവിന്ദൻ പകരം സംസ്ഥാന കമ്മിറ്റി അംഗം എഎൻ ഷംസീർ എത്തിയേക്കും. കാസർകോട് നിന്ന് പകരക്കാരനെ തേടിയാൽ സിഎച്ച് കുഞ്ഞമ്പു, പി നന്ദകുമാർ എന്നിവർക്ക് സാധ്യതയുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രിയടക്കം മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. നിലവിൽ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിയും എംവി ഗോവിന്ദനുമാണ് മന്ത്രിസഭയിലുള്ളത്. എം.വി ഗോവിന്ദൻ സ്ഥാനമൊഴിയുമ്പോൾ കണ്ണൂരിന്റെ പ്രാതിനിധ്യം ചുരുങ്ങും. മുഖ്യമന്ത്രിയുള്ളതിനാൽ മറ്റൊരു മന്ത്രിയുടെ ആവശ്യമില്ലെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.