ഡ്യൂട്ടി സമയത്തെ സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം; ജയില്‍ സുരക്ഷയില്‍ വിള്ളല്‍

തിരുവനന്തപുരം: അച്ചടക്കമില്ലായ്മയും ജയിൽ ഉദ്യോഗസ്ഥരുടെ അഭാവവും സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ ആത്മഹത്യ സുരക്ഷാവീഴ്ച മൂലമാണെന്ന് ഉദ്യോഗസ്ഥർ. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാത്തതും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതുമാണ് ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചയ്ക്ക് കാരണം.

ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഉത്തരവുണ്ടെങ്കിലും, ഡ്യൂട്ടി സമയത്തും മറ്റും ജീവനക്കാർ വ്യാപകമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്നുവെന്നും തടവുകാരെ ശ്രദ്ധിക്കുന്നില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയിലുകളിലെ സംഘർഷ സമയത്തും പ്രതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.