തൃശ്ശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞു

തൃശ്ശൂര്‍: വെള്ളിക്കുളങ്ങര പോത്തൻചിറയിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചെരിഞ്ഞ നിലയില്‍. വനാതിർത്തിക്ക് സമീപമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ആനകൾ എത്തി കൃഷി നശിപ്പിച്ചിരുന്നു. ഇവയിൽ ഒന്നാണ് തിങ്കളാഴ്ച രാത്രി കുഴിയിൽ വീണതെന്നാണ് കരുതുന്നത്. തുമ്പിക്കൈയ്യും തലയും ഉള്‍പ്പെടെ മുന്‍ഭാഗം കുഴിയില്‍ അമര്‍ന്ന നിലയിലാണ് ആനയുടെ ജഡം ഉള്ളത്.

ആനയുടെ ജഡം കുഴിയിൽ നിന്ന് ഉയർത്താൻ ക്രെയിനും ജെസിബിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ ഇവ ഇവിടേക്ക് എത്തിക്കാൻ റോഡിന്‍റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ക്രെയിൻ കൊണ്ടുവന്ന് ജെസിബി ഉപയോഗിച്ച് സ്ഥലത്തേക്കുള്ള വഴി വെട്ടിയ ശേഷം മാത്രമേ കുഴിയിൽ നിന്ന് ജഡം പുറത്തെടുക്കാൻ കഴിയൂ.