കളക്ടറെയും സബ് കളക്ടറെയും പാര്‍ട്ടിയുടെ ശക്തി ബോധ്യപ്പെടുത്തും: എം.എം മണി

മൂന്നാര്‍: മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും ബോധ്യപ്പെടുത്തുമെന്ന് എം.എം മണി എംഎല്‍എ. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ മാത്രം പോരെന്നും രേഖാമൂലം ഉത്തരവിറക്കണമെന്നുമുള്ള കളക്ടറുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മണി.

“75 വർഷം മുമ്പ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശക് ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവ് തിരുത്തേണ്ടതും ഉദ്യോഗസ്ഥരാണ്. ഇപ്പോൾ അനാവശ്യ പീഡനങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമ്മാണങ്ങൾക്കെതിരായ നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ലംഘിച്ചാണ് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുന്നത്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല.

സബ് കളക്ടറും കളക്ടറും മുഖ്യമന്ത്രിക്ക് മുകളിലാണെന്നാണ് ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ധാരണ. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കാതെ അയാളെ ഇറങ്ങി നടക്കാന്‍പോലും അനുവദിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാംകൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. ജനവിരുദ്ധ നടപടിയിൽ നിന്ന് ജില്ലാ ഭരണകൂടം പിൻമാറിയില്ലെങ്കിൽ 18ന് ദേവികുളം സബ് കളക്ടറുടെ ഓഫീസ് സിപിഎം വളയും”,എം എം മണി പറഞ്ഞു.