ഗവർണറുടെ നടപടികളെ നിയമപരമായി നേരിടും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയിൽ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ടെന്നും ഗവർണറുടെ വ്യക്തിപരമായ മുൻഗണനയെക്കുറിച്ച് ഭരണഘടന പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. കേരളത്തിൽ ആർഎസ്എസിന് അനുകൂലമായി കാര്യങ്ങൾ മാറ്റാനാണ് ഗവർണർ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളെ മാത്രമേ കാണൂ എന്നത് ഗവർണറുടെ ഫാസിസ്റ്റ് നിലപാടാണ്. പ്രതിപക്ഷത്തിന് ഗവർണറുമായി പ്രത്യേക ബന്ധമുണ്ട്. പ്രതിപക്ഷത്തിന്‍റെ നിലപാട് ഗൗരവമുള്ളതാണ്. വിഷയം നിസ്സാരവത്കരിക്കുന്നത് പ്രതിപക്ഷ നേതാവിന്‍റെ തന്ത്രമാണ്. ഉന്നതവിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിനെ മുസ്ലീം ലീഗ് എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നടപടികളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് ബില്ലിൽ ഒപ്പിടുന്നത് ഒഴിവാക്കാൻ ആകില്ല. നിയമപരമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. ഗവർണർ ചാൻസലറാകണമെന്നില്ല. ഗവർണർ ചാൻസലറാകണമെന്ന് ഒരു നിയമവും പറയുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഉൾപ്പെടെ ഗവർണർക്ക് ചാൻസലർ പദവിയില്ല. ഇത് കേരളത്തിലും നടപ്പാക്കാൻ സർക്കാർ നിയമപരമായി ആലോചിക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കാൻ ശുപാർശ ചെയ്യുമോ എന്ന ചോദ്യത്തിന് ഒരു പഴുതും ബാക്കിവയ്ക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.