രാഷ്ട്രീയമായി നേരിടും: പ്രിയ വർഗീസിന് ഗവർണറുടെ മറുപടി

തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍. യോഗ്യതയില്ലാത്ത ഒരാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ആരോപിച്ചു. അധ്യാപന യോഗ്യതയില്ലാത്ത ഒരാൾ അസോസിയേറ്റ് പ്രൊഫസറായാൽ അത് രാഷ്ട്രീയമാണെന്നും പ്രിയ വർഗീസിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായതിനാൽ താനും അതിനെ രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.

സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തുറന്ന യുദ്ധം തന്നെ തീരുമാനിച്ചിരിക്കുകയാണ് ഗവർണർ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന ആദ്യ മറുപടി കണ്ണൂർ വി.സിയെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ തന്‍റെ കീഴിലുള്ളവർ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കും. ചില സംഭവവികാസങ്ങൾ നടന്നതിന് ശേഷമാണ് നിയമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചതെന്നും അങ്ങനെയാണെങ്കിൽ തന്‍റെ അധികാരം അവർക്ക് മനസിലായിട്ടുണ്ടല്ലോ എന്ന് ഗവർണർ സർക്കാരിന് മുന്നറിയിപ്പ് നൽകി.

സർക്കാരിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കത്തിൽ കേരളത്തിലെ രാജ്ഭവനും ഭാഗമായിരിക്കുന്നു എന്ന കോടിയേരിയുടെ ആരോപണത്തിനു ഷാബാനുകേസ് പറഞ്ഞാണ് ഗവർണറുടെ മറുപടി. പോരാട്ടം ഇനി കോടതിയിലേക്ക് പോകുമ്പോഴും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ തന്നെയാണ് ഗവർണർ ഉള്ളത്.