എൻഡിഎ വിടുമോ നിതീഷ് ?; സോണിയയുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. നിതീഷ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ചൊവ്വാഴ്ച നിതീഷ് തന്‍റെ പാർട്ടിയിലെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

നിതീഷ് എൻഡിഎ വിടുമെന്നും അഭ്യൂഹങ്ങളുണ്ട്. നിതീഷ് കുമാർ ഞായറാഴ്ച നടന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടുള്ള എതിർപ്പാണ് ഇതിന് പിന്നിലെന്നാണ് വിവരം. അഗ്നിപഥ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ നിതീഷ് കുമാർ കേന്ദ്രസർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

മോദിയുടെ നേതൃത്വത്തിലുള്ള പ്രധാന പരിപാടിയിൽ നിന്ന് വിട്ടുനിന്ന നിതീഷ് ജെഡിയു എംപിമാരുടെയും എംഎൽഎമാരുടെയും യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്.