‘പ്രതികളെ തൂക്കിലേറ്റാൻ നിയമം വന്നതോടെ പീഡനക്കേസിലെ ഇരകൾ കൊല്ലപ്പെടുന്നത് വർധിച്ചു’

ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം നിലവിൽ വന്നതോടെ ബലാത്സംഗത്തിന് ഇരയാകുന്നവർ കൊല്ലപ്പെടുന്നതും വർധിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബലാത്സംഗത്തിന് ഇരയായവർ കൊല്ലപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ പരാമർശം.

ഗെഹ്ലോട്ടിന്‍റെ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാദി ജയ്ഹിന്ദ് ഉൾപ്പെടെ നിരവധി പേർ ഗെഹ്ലോട്ടിന്‍റെ പ്രസംഗം ഷെയർ ചെയ്യുകയും അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.

നിർഭയ കേസിന് ശേഷം പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നീട് അത് നിയമമായി മാറി. ഇതോടെ ബലാത്സംഗത്തിന് ഇരയാകുന്നവരെ കൊല്ലുന്ന രീതി വർദ്ധിച്ചു എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന.