ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; സ്ഥിതി ഗുരുതരം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഗാസിയാബാദിലെ ആശ്രമം റോഡിൽ 40 കാരിയായ ഡൽഹി സ്വദേശിനിയെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ബലാത്സംഗ സമയത്ത് പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗത്തു കയറ്റിയ ഇരുമ്പ് ദണ്ഡ് ഇതുവരെ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാധി മലിവാൽ ട്വീറ്റ് ചെയ്തു. യുവതിയോട് മുൻവൈരാഗ്യം പ്രതികൾക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു.

ഗാസിയാബാദിൽ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് ഞായറാഴ്ച രാത്രി അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്ന് രണ്ട് ദിവസത്തോളം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തതായി പൊലീസ് പറഞ്ഞു.