പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പങ്കുവച്ചു;യുവതിയും കൂട്ടുകാരും ഡോക്ടറെ അടിച്ചുകൊന്നു

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് മരിച്ചത്. പ്രതിശ്രുത വധുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് വികാഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവർക്കൊപ്പമാണ് യുവതി കുറ്റകൃത്യം നടത്തിയത്. പ്രതികളെല്ലാം ബിടിഎം ലേഔട്ടിലെ താമസക്കാരും ആർക്കിടെക്‌ടുമാരുമാണ്. ഒളിവിൽ കഴിയുന്ന സൂര്യയെ പൊലീസ് തിരയുകയാണ്. ഉക്രെയ്നിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വികാഷ് രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി വികാസും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ യുവതി കണ്ടത്.