യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവം; ഭർത്താവിനായി തിരച്ചിൽ ഊർജിതം

കൊച്ചി: ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂർ കേരളം വിട്ടുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇവർ വീട്ടുടമസ്ഥന് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തതയുണ്ട്.

ഇന്നലെയാണ് കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ഇന്നലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ലക്ഷ്മി എന്ന യുവതി ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്ത് ആരെയും കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.