താലിബാനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍; ആകാശത്തേക്ക് നിറയൊഴിച്ചു

ഇറാനിൽ 22 കാരിയായ യുവതി മരിച്ച സംഭവത്തിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയൻ എംബസിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്ന താലിബാൻ സൈനികർക്ക് മുന്നിൽ 30 ഓളം സ്ത്രീകൾ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ താലിബാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

താലിബാൻകാർ പ്രതിഷേധക്കാരുടെ ബാനറുകൾ പിടിച്ചെടുക്കുകയും കീറുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത മാധ്യമപ്രവർത്തകരെ താലിബാൻ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) എന്ന യുവതി മരിച്ച സംഭവം ഇറാനിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ മത പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ അടിച്ചമർത്താൻ ഇറാൻ പോലീസും സൈന്യവും തെരുവിലിറങ്ങിയതോടെ സംഘർഷം ദിവസങ്ങളോളം നീണ്ടുനിന്നു. അനൗദ്യോഗിക കണക്കുകൾ പ്രകാരം 75 പേരാണ് പോലീസ് ആക്രമണത്തിൽ മരിച്ചത്. ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ . ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളും മതപരമായ പോലീസിംഗിനെതിരായ രോഷവുമാണ് പ്രതിഷേധത്തെ അടയാളപ്പെടുത്തിയത്. 

“ഏകാധിപതിയുടെ മരണം” എന്ന മുദ്രാവാക്യം ഇറാന്‍റെ തലസ്ഥാനത്ത് ഉയർന്നു. ശരിയായ ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരിൽ 22 കാരിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പേരിലാണ് പ്രതിഷേധമെന്ന് അംഗീകരിക്കുന്നതിന് പകരം പ്രതിഷേധത്തെ ഇറാൻ സർക്കാർ വിദേശ ഗൂഢാലോചനയായി തള്ളിക്കളഞ്ഞു.

വാട്ട്സ്ആപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇറാനു പുറത്തേക്ക് പ്രതിഷേധങ്ങളുടെ വീഡിയോകൾ പുറത്തുവിടുന്നത് സർക്കാർ തടഞ്ഞു. എന്നിരുന്നാലും, നിരവധി സ്ത്രീകൾ അവരുടെ ഹിജാബ് വലിച്ചെറിയുകയും അവ കത്തിക്കുകയും പൊതുനിരത്തുകളിൽ മുടി മുറിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.