നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല: കെ മുരളീധരൻ

തിരുവനന്തപുരം: നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനൊപ്പവും കോൺഗ്രസ് നിൽക്കില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ അവസാന വാക്കാണ്. കോണ്‍ഗ്രസിൽ ജനാധിപത്യമുണ്ടെന്നതിന്‍റെ തെളിവായി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ട് വരുന്നുണ്ട്. മുമ്പും പാർട്ടിയിൽ ജനാധിപത്യപരമായ മത്സരങ്ങൾ നടന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

നെഹ്റു കുടുംബം ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം നെഹ്റു കുടുംബം വഹിക്കുന്നു. അത്തരമൊരു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ ചിന്തിക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനെയും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്തുണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ ശക്തി. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അവസാന വാക്ക് നെഹ്റു കുടുംബത്തിന്‍റേതാണെന്നും കെ മുരളീധരൻ എംപി കൂട്ടിച്ചേർത്തു.