മഴയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലാവസ്ഥയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പി.ഡബ്ല്യു.ഡി റോഡിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ചുള്ള റോഡ് നിർമ്മാണത്തിനായി മേൽനോട്ട സംഘം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ സംവിധാനമില്ലെന്നും പി.ഡബ്ല്യു.ഡിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു.

പരിപാലകാലാവധി കഴിഞ്ഞാല്‍ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കുന്നുണ്ട്. 3 ലക്ഷം കിലോമീറ്റര്‍ റോഡാണ് കേരളത്തിൽ ഉള്ളത്. അതില്‍ പൊതുമരാമത്ത് വകുപ്പിനുള്ളത് 30000 കിലോമീറ്റര്‍ മാത്രമാണ്. റോഡ് അറ്റക്കുറ്റപ്പണി മഴയില്ലാത്ത സമയത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കും. പി.ഡബ്ല്യു.ഡിറോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു.