ലോകകപ്പ് ഫുട്ബോളിന് ആവേശത്തുടക്കം; ഖത്തറിനെ 2 ഗോളുകള്‍ക്ക് കീഴടക്കി ഇക്വഡോർ

ദോഹ: കായിക പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന് കിക്കോഫ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും 2022 ലോകകപ്പിലെ ആദ്യ വിജയത്തിനായി കളത്തിലിറങ്ങി. മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ 2022 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി.

തുടക്കം മുതൽ, ഇക്വഡോർ വലിയ മുന്നേറ്റങ്ങളിലൂടെ ഫീൽഡ് നിറച്ചു. മത്സരം ആരംഭിച്ച് 270 സെക്കൻഡിനുള്ളിൽ ഇക്വഡോർ ഗോൾ നേടി. ഇക്വഡോർ സ്ട്രൈക്കർ എന്നെര്‍ വലൻസിയയാണ് ഗോൾ നേടിയത്. എന്നാൽ റഫറി ഗോൾ നിഷേധിച്ചു. ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗോൾ അനുവദിക്കാതിരുന്നത്.

എന്നാൽ ഇത് ഗോളല്ലെന്ന് വിധിച്ചപ്പോൾ ആരാധകരിൽ ഭൂരിഭാഗവും ഞെട്ടി. അത് ഗോൾ ആണെന്നും ഓഫ്സൈഡ് അല്ലെന്നും വാദങ്ങൾ ഉണ്ടായി. ഇക്വഡോർ കളിക്കാർക്ക് മുന്നിൽ ഒരു ഖത്തർ ഡിഫൻഡർ ഉണ്ടായിരുന്നതിനാൽ ഇത് ഓഫ്സൈഡ് അല്ലെന്നായിരുന്നു പ്രധാന വാദം.