ലോകകപ്പ് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്

ആലുവ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബ്ബുകൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെ ആലുവ പൊലീസ് ആണ് കേസെടുത്തത്.

അപകടകരമായ രീതിയിൽ ഡോറുകളും ഡിക്കികളും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറുകളിൽ ചവിട്ടി നിന്ന് പ്രകടനം നടത്തിയ ഇരുചക്ര വാഹനങ്ങൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസ പ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നിവയുടെ ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ലോകകപ്പ് ആഘോഷിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാൻ മത്സരം കട്ടൗട്ട് പോരാട്ടത്തിലേക്ക് എത്തിയ സാഹചര്യവും സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തർ ലോകകപ്പിന്‍റെ വരവ് അറിയിച്ച് എറണാകുളം പറവൂരിൽ ലോകകപ്പ് വിളംബര റാലിയും നടത്തിയിരുന്നു.