ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ യോ യോ ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനം

മുംബൈ: കളിക്കാരുടെ ഫിറ്റ്നസ് പരീക്ഷിക്കുന്ന യോ-യോ ടെസ്റ്റ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമാകുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലടക്കം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷന് യോ-യോ ടെസ്റ്റ് നിർബന്ധമാക്കാൻ ബിസിസിഐയുടെ ഉന്നതതല യോഗം തീരുമാനിച്ചു.

പരിക്കിൽ നിന്ന് മുക്തി നേടി ടീമിലേക്ക് മടങ്ങുന്ന കളിക്കാർക്ക് ഡെക്സ (ബോൺ സ്കാൻ ടെസ്റ്റ്) പരിശോധനയും നടത്തേണ്ടതുണ്ട്. ഇനി മുതൽ ആഭ്യന്തര ടൂർണമെന്‍റുകളിൽ പരിചയസമ്പന്നത തെളിയിച്ച യുവതാരങ്ങളെ മാത്രമേ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കാൻ പരിഗണിക്കുകയുള്ളൂവെന്നും യോഗം തീരുമാനിച്ചു.

യോ-യോ ഫിറ്റ്നസ് ടെസ്റ്റ് നേരത്തെ ഇന്ത്യൻ ടീം സെലക്ഷന്‍റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. നിലവിൽ, പരിക്കേറ്റ കളിക്കാരുടെ ഫിറ്റ്നസ് തെളിയിക്കാൻ മാത്രമാണ് യോ-യോ ടെസ്റ്റ് നടത്തുന്നത്. ഫിറ്റ്നസ് അളക്കുന്നതിനുള്ള ശാസ്ത്രീയ രീതിയാണ് യോ-യോ ടെസ്റ്റ്. 20 മീറ്റർ മുന്നോട്ടും പിന്നോട്ടും ഓടുക, ഏതാനും സെക്കൻഡുകൾ മാത്രം വിശ്രമിക്കുക, തുടർന്ന് ഓട്ടം വീണ്ടും ആവർത്തിക്കുക എന്നതാണ് ടെസ്റ്റിന്‍റെ രീതി.