പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു

പത്തനംതിട്ട : കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു.
പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത കല്ലൂപ്പാറ കാക്കരക്കുന്നേൽ ബിനു സോമൻ(35) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പടുതോട് കടവിലെ മണിമലയാറ്റിലായിരുന്നു മോക്ക് ഡ്രിൽ.

എൻ.ഡി.ആർ.എഫ്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിൽ അപകടത്തില്‍പെടുന്നവരായി നിൽക്കാൻ പ്രദേശത്ത് നിന്ന് 4 പേരെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. മരിച്ച ബിനു ഈ നാലുപേരിൽ ഒരാളായിരുന്നു.

ബിനുവിനേയും കൂടെ ഉള്ളവരെയും പ്രളയത്തിൽ അപകടത്തിൽപ്പെട്ടവരെപ്പോലെ പുഴയിൽ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു മോക്ഡ്രില്ലിന്‍റെ ലക്ഷ്യം. എന്നാൽ ഇതിനിടയിൽ ബിനു ചെളിയിൽ മുങ്ങുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് ഇയാളെ കണ്ടെത്തിയത്. പുറത്തെടുത്തപ്പോൾ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ തട്ടിപ്പായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. സമയോജിതമായി രക്ഷപെടുത്തുന്നതിൽ എൻഡിആർഎഫിനും ഫയർഫോഴ്സിനും വീഴ്ച വന്നെന്നും നാട്ടുകാർ ആരോപിച്ചു. മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.