സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ കൊലപ്പെടുത്തി

അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്. സുവർണ ക്ഷേത്രത്തിന് സമീപമുള്ള മാർക്കറ്റ് ഏരിയയിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ട ഹർമൻജീത് സിംഗ്. കൊലപാതകത്തിൽ പങ്കാളിയായ രമൺദീപ് സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നിഹാങ് സിഖുകാരെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു.

രാവിലെ കൊലപാതക വിവരം പൊലീസ് അറിയുന്നത് വരെ മൃതദേഹം തെരുവിലെ അഴുക്കുചാലിന് സമീപം കിടക്കുകയായിരുന്നു. നിഹാങ്ങുകൾ സിഖുകാർക്കിടയിലെ ഒരു തീവ്ര വിഭാഗമാണ്. പുകയില ചവച്ച് മദ്യലഹരിയിൽ കറങ്ങി നടക്കുന്നതിനെച്ചൊല്ലി ഹർമൻജീത് സിംഗ് അക്രമികളുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സുവർണക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുമ്പോൾ ആറോ ഏഴോ പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു വ്യക്തി പോലും തങ്ങളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചില്ലെന്നത് ലജ്ജാകരമാണെന്ന് അമൃത്സർ പൊലീസ് കമ്മീഷണർ അരുൺ പാൽ സിംഗ് പറഞ്ഞു.