റെയില്‍വേ പരീക്ഷയ്ക്ക് വിരലിലെ ചര്‍മം അടര്‍ത്തിയെടുത്ത് ആള്‍മാറാട്ടത്തിന് ശ്രമിച്ച് യുവാക്കള്‍

വഡോദര: റെയിൽവേയിൽ ജോലി കിട്ടാനായി വിരലിന്‍റെ ചർമമെടുത്ത് സുഹൃത്തിന്‍റെ വിരലിൽ പതിപ്പിച്ച് ആൾമാറാട്ടത്തിനു ശ്രമിച്ച യുവാക്കൾ പിടിയിൽ. മനീഷ് കുമാർ എന്നയാളാണ് തന്‍റെ വിരൽ പൊള്ളിച്ച് ചർമം അടർത്തി സുഹൃത്തിന്റെ വിരലിൽ പതിപ്പിച്ചത്.

ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബയോമെട്രിക് പരിശോധനയില്‍ തിരിച്ചറിയില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തില്‍ തന്നേക്കാള്‍ മികവുപുലര്‍ത്തിയ രാജ്യഗുരു ഗുപ്ത എന്ന സുഹൃത്തിനെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാമെന്നും പദ്ധതിയിട്ടാണ് ഇയാൾ ഇതിനു തുനിഞ്ഞത്. ഓഗസ്റ്റ് 22നാണ് മനീഷ് കുമാർ ആണെന്ന വ്യാജേന രാജ്യഗുരു റെയിൽവേ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാൻ എത്തിയത്. ബയോമെട്രിക് ടെസ്റ്റിന് മുമ്പ് പരീക്ഷാ ഓഫീസർ കൈയിൽ സാനിറ്റൈസർ തളിച്ചപ്പോൾ രാജ്യഗുരുവിന്‍റെ വിരലില്‍ നിന്ന് ചര്‍മം അടര്‍ന്നുവീഴുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.